മധുര മുന്തിരികൾ
മലനിരകളുടെ നിശ്വാസംപോലെ തണുത്ത കാറ്റ് വീശുന്നു മഞ്ഞണിഞ്ഞ മുറ്റത്തെ പൂക്കൾ പതിവിലേറെ പുഞ്ചിരിക്കുന്നു വലിച്ചു കെട്ടിയ അയലുകളിൽ വള്ളിപ്പടർപ്പുകൾ ലളിതമായി ഇണങ്ങി പടർന്നിരിക്കുന്നു പുലരിയുടെ നേർത്ത വെളിച്ചത്തിൽ ഗതകാല യുവരാജനും മന്ദ്രിവൃന്ദവും- പോലെ കുന്നിൻപുറങ്ങൾ നിഴലിക്കുന്നു കഴിഞ്ഞ വരവ് ഹേമന്തത്തിലായിരുന്നു അന്നിവൾ തളിർക്കുന്നതേയുള്ളൂ ഒരു ശിശിരം കടന്നു പോയിരിക്കുന്നു ഇന്ന് മാഘമാസത്തിലെ വസന്ത ഋതുവാണ്, വരാൻ പോകുന്ന ഗ്രീഷ്മോത്സവത്തിനെന്നോണം ഋതുമതി കായ്ച്ചുതുടങ്ങിയിരിക്കുന്നു അന്നത്തെ ആ അതിഥിയില്ല ഇന്ന് കറുത്ത വരകളിൽ പച്ചപൊട്ടുകളുള്ള ഒറ്റകൊമ്പൻ വാലുള്ള യവനരാജകുമാരൻ. നീലിമലക്കപ്പുറത്തെ വസന്ത താഴ്വാരത്തിലേക്ക് വിരുന്നുപോയതായിരിക്കും അല്ലേ.. സ്മൃതികളിലെവിടെയോ ഞാനുമുണ്ടായിരിക്കണം അതുകൊണ്ടാവാം നറുമണം വീശുന്ന മധുര മുന്തിരികൾ എനിക്കായ് മാത്രം പകുത്തു നല്കുവാൻ മാറിലൊതുക്കി കാത്തു കാത്തിവൾ നില്‍ക്കുന്നത്......!