ചില മണങ്ങൾ


വിസ്മൃതിയുടെ ഇരുണ്ട
വെളിച്ചത്തിൽ രാത്രിക്ക്
നീലമണമായിരുന്നു
ഇതൾവിരിഞ്ഞ പുഷ്പ്പത്തിൽ
പതഞ്ഞുപൊങ്ങിയ
നീർകണങ്ങൾക്ക് മുല്ലപ്പൂവിന്റയും.
ആൺ പെൺ മണങ്ങൾ
ഉതിർന്നു വീണ വിയർപ്പിൽ
ജീവൻറെ ഗന്ധവും പേറി
ഇരുളാഴങ്ങളിൽ
നുഴഞ്ഞുകേറി കനത്തുനിന്നു.
ഇനിയും എരിഞ്ഞുതീരാത്ത
വിറകിൽ പെണ്ണിന് പ്രത്യേക
മണമായിരുന്നു
കരിഞ്ഞുതീർന്ന
സ്വപ്‍നങ്ങൾക്കു മാത്രം വമിക്കാൻ പറ്റുന്നവ.
ഉമ്മറപ്പടിയിലെ
ചില്ലുജാലകത്തിനപ്പുറം
അഴകുനിലയങ്ങൾ
ചുണ്ടിൽ മാതളഛായം
വരച്ചുകൊടുക്കാറുണ്ടായിരുന്നു .
ഒരൊറ്റ അമർത്തലിൽ
സ്റ്റാർട്ട് ആവാതെ
വെറുതെയെപ്പോഴും
ചവിട്ടുമേടിക്കുന്ന കാരിയോയിൽ
മണമുള്ള വണ്ടി
പെട്രോൾ ഗന്ധം കാറ്റിൽ
പരത്തി ഞൊണ്ടി ഞൊണ്ടി 
അകന്നു പോകുമായിരുന്നു.
ചില്ലുപൈസകൾ വിഴുങ്ങി
ചെമ്പുപാത്രം തലകുത്തി
ചർദ്ദിച്ചിരുന്നു
അവക്കെപ്പോഴും വറുതിയുടെ
മണമായിരുന്നു .
ചിതറിയ പുസ്തകങ്ങളുള്ള
എഴുത്തുപുരയിൽ കാർബണിനൊപ്പം
സ്വപ്നങ്ങളുടെ, ഓർമ്മകളുടെ ഗന്ധങ്ങൾ നിറഞ്ഞു നിന്നു.
കൂട്ടുകളും, ചില്ലുകളുമായി
അക്ഷരങ്ങൾ പെറുക്കി
കോർത്തിണക്കുമ്പോഴും
ഇടയിലെവിടെയോ ഒരു
നോട്ടുകെട്ടിന്റെ
മണം പിടിക്കാനാവാതെ
പരക്കംപായ്ച്ചിലുകളിൽ
ഞാൻ മാത്രം
ഇഴഞ്ഞു നീങ്ങുന്നുണ്ടായിന്നു.
കതിരേഷ് പാലക്കാട്

Comments

Popular posts from this blog

സത്യം

വിടവാങ്ങൽ

എന്‍റെ അരികില്‍ ......