കുഞ്ഞമ്മിണി


പതിവില്ലാ
മ്ലാനതയിലേയ്ക്കാണ്
കുടിലിന്ന് വരവേറ്റത്
കൂട്ടത്തിലൊരാളുടെ
നിശബ്ദത
ഞാനറിഞ്ഞുപോലുമില്ല
ഇടറിയ ശബ്ദത്തിൽ
അമ്മ പറഞ്ഞു
'കുഞ്ഞമ്മിണി പോയി '
"ഹയ്യോ...."
നൊന്തു പെറ്റ
എന്നിലുപരി അമ്മ
അമ്മേ വിളികേട്ടത്
അവളിൽ നിന്നാവണം
ജന്മം നൽകിയ
മൂന്നുമക്കളേയ്ക്കാൾ
എന്റെ അച്ഛനെ ഭയക്കാത്ത 
കുറുംമ്പിയായിരുന്നവൾ

പാലും തയിരുമായ്
സസ്യഭുക്കാണെങ്കിലും
മീൻമണം വരുമ്പോൾ
ഭ്രാന്തിയായവൾ
അടുക്കള മൂലയിൽ
ഉറക്കമാണെങ്കിലും
കുഞ്ഞമ്മിണീന്ന്.. നീട്ടി
വിളിക്കുമ്പോൾ
എന്തോന്ന് (മ്യാവ്)...
വച്ചവൾ
ഉൻമാദങ്ങളിൽ
ഒളിച്ചു കളിച്ചവൾ
കൈനീട്ടുമ്പോൾ
കൈതരുന്നവൾ
കുസൃതിയോപ്പിച്ച്
കർട്ടനിൽ മറഞ്ഞുനിന്ന്
ഒരു എത്തിനോട്ടമുണ്ടവൾക്ക്
എന്തൊരഴകാണെന്നോ
നടക്കുമ്പോൾ
ഇളകുന്ന ലുങ്കിയിൽ
ഒളിഞ്ഞിരുന്നു
ചാടിക്കേറിയോൾ
ഇപ്പോ കഴിച്ചല്ലേയുള്ളൂ 
ഇനിയെന്തുവേണമെന്നച്ഛനോട്
ചോദിപ്പിച്ചവൾ
ഇളയ പെങ്ങളിൻ
കല്യാണ ശേഷം
അച്ഛനേയൊന്നു
വിതുമ്പിച്ചവൾ
ഈ വൈകുന്നേരത്ത്
നാലെണ്ണമായി
ബി. പി ഗുളിക
എന്തോ വയ്യായ്യ
അമ്മേയെന്ന്
വിളിച്ചു
കരഞ്ഞ
ക്ഷീണിതയ്ക്ക്
കൈയ്യും കാലും
ഉഴിഞ്ഞുകൊടുത്തെന്ന്
അമ്മ പറഞ്ഞു
പകലുറക്കത്തിന്റെ ഏതോ
നാഴികയിൽ
ചോറ്റുപാത്രമൊന്നനങ്ങിയാൽ
മ്യാവ് മ്യാവ് വിളിച്ച്
ഞാനിവിടുണ്ടെന്നറിയിച്ച
കുഞ്ഞമ്മിണി
ഒരുറക്കത്തിലെന്നോണം
വിടപറഞ്ഞു
ചുണ്ടുപൊട്ടി താടവീർത്ത്
ചോരതുപ്പി
അവസാന യാത്രയിൽ ഒരു
വിളിപോലും വിളിക്കാതെ
കേൾക്കാതെ
അവൾ.............!
കതിരേഷ് പാലക്കാട്

Comments

Popular posts from this blog

സത്യം

വിടവാങ്ങൽ

എന്‍റെ അരികില്‍ ......