ഒരു മകരത്തിൻ നിഴലിൽ


മകരത്തിന്റെ മാസ്മരിക
തണുപ്പുകൾ വിടപറയുമ്പോൾ
നീർച്ചാലുകൾ നിറഞ്ഞ
വയലേലകളിൽ
ഞാറ്റുവേല കാലമായിരുന്നു

കൊയ്ത്തുപാടങ്ങളിൽ
വയ്ക്കോൽ കൂട്ടങ്ങൾ
സ്വയം ബന്ധിതരായി
ചുരുണ്ട് കിടപ്പുണ്ടായിരുന്നു

കമ്മാന്തറ പാടത്തെ കിഴക്ക്
വിതനെല്ലു പാകി കിളിർപ്പിച്ചിരുന്നു
വെറ്റില മുറുക്കിയും കൂയ് വിളിച്ചും
നടാൻ തങ്കമ്മകളില്ല പകരം
പച്ചനടീൽയന്ത്രം പാടത്ത്
ഓടിക്കുന്നത് തങ്കവേലുവാകും

ഞണ്ടുകളില്ലാത്ത പാടത്ത്
കൊറ്റികൾ ഒറ്റക്കാലിൽനിന്ന്
പിറുപിറുക്കുന്നുണ്ടായിരുന്നു
ഊത്തകയറ്റം ആയിട്ടില്ല
പരലുകൾ ഒന്നുരണ്ടെണ്ണം
വരണ്ട ചുണ്ടുകളിൽ
ചെളിപുരട്ടി പുളഞ്ഞുനീങ്ങി

കതിർമണികൾ ചവച്ചരച്ച്
ചൂട്ടുകൊള്ളികൾ പെറുക്കി
പാവട്ടകളിൽ മൈനകൾ
കുടുക്കൂട്ടുന്നുണ്ടായിരുന്നു

പണ്ടെങ്ങോ കടന്നു പോയ
മകരത്തിന്റെ പ്രണയനിമിഷത്തിൽ
നാമൊരുമിച്ച് തണുത്തതും
കിനാവുകൾ കിളിർത്തതും
വെയിലേറുകാലത്തിൽ
വിട പറഞ്ഞകന്നതും മനസ്സിൽ

ഇങ്ങകലെ ഒറ്റമരത്തണലിൽ
ഓർമ്മകളിൻ മകരപ്പാടത്തു
മഞ്ഞു നനഞ്ഞങ്ങിനെ
വെറുതേനില്ക്കുന്നു ഞാൻ.........!
കതിരേഷ് പാലക്കാട്

Comments

Popular posts from this blog

സത്യം

വിടവാങ്ങൽ

എന്‍റെ അരികില്‍ ......