പട്ടിണിക്കാരന്റെ കലാവാസന
വാസനയ്ക്കുംമേൽ
വയറുവിശന്നപ്പോഴാണ്
കലാവാസനയെ കൊന്നു കുഴിച്ചു
മൂടിയത്..........
മഴപെയ്ത് തളിർത്തോരീ
പുലരിയിലാണ്
തിരിച്ചു പോക്കിനേക്കുറിച്ച്
ചിന്തിച്ചത് .......
കടലു കണ്ടപ്പോഴാണ്
കണ്ണീരൊഴിഞ്ഞില്ലെന്നറിയുന്നത്
തിരകളപ്പോഴും അലയുതിർത്ത്
കരയെത്തൊട്ട് കളിക്കുകയായിരുന്നു...
പച്ചപ്പ് കൺനിറച്ചപ്പോഴാണ്
പട്ടിണിയിനിയും തീർന്നില്ലോർക്കുന്നത്
മാവിൻകൊമ്പത്ത് മലയണ്ണാൻ
മാമ്പഴം നുകരുകയായിരുന്നപ്പോൾ....
കാറ്റുവന്നു വിളിച്ചപ്പോഴാണ്
കല്യാണമൊരു കടമായി
നിൽക്കുന്നതറിയുന്നത്.....
മുല്ലമൊട്ടുകൾ അടുത്ത പുലരിയിൻ
വിരിയാൻ ഗർഭ്ഭംപേറി വേലിയിൽ കാത്തുനിൽപ്പുണ്ടായിരുന്നു.....
ചക്രവാളത്തിലീപ്പുലരി
നോക്കിനിന്നപ്പോഴാണ്
ചക്രങ്ങളിനിയും കൊടുത്തു
തീർക്കാനുണ്ടെന്ന് വെളിപാട് വന്നത്....
പെയ്തോഴിയാനുള്ള തിടുക്കത്തിൽ
മേഘങ്ങളോടുന്നുണ്ടായിരുന്നു മാനത്ത്
മോഹങ്ങളുടെ
ശവപ്പറംപിൽ ഇന്നലെ
പെയ്തമഴയിൽ
പുൽനാംപുകൾ കിളിർത്തിരുന്നു
ചുവന്ന വാകപ്പൂക്കളും, ശവംനാറിയും, കാട്ടുമഞ്ഞപ്പൂക്കളും കാറ്റിലുലഞ്ഞ് വീണ് മണ്ണിനെ കെട്ടിപ്പിടിച്ചു
ചുംബിക്കുന്നുണ്ടായിരുന്നു......
ഹൃദയത്തിന്റെ ഗർഭ്ഭാശയത്തിൽ
രൂപാന്തരം പ്രാപിക്കുംമുന്നേ
കലാവാസനയെ ഒന്നുകൂടി കൊല്ലണം...
കണ്ണുകളടച്ച്, ഒരുക്കിയ കുഴിയിൽ
ഞാനും കേറി കിടന്നു.....തീരട്ടെ.
അകലെ നീലിമലമുകളിൽ
പ്രാരാബ്ദങ്ങൾ അപ്പോഴും
കൈകൊട്ടി ചിരിക്കുന്നുണ്ടായിരുന്നു.....!
കതിരേഷ് പാലക്കാട്
Comments